Thursday, October 29, 2009

വാഗ്ദാനം

എന്നെ പ്രണയിക്കാമോ..?
പകരമായി
കടലൊളം സ്നേഹം
പകർന്നു തരാം.

എന്റെ ഹൃദയത്തിൽ നിനക്കൊരു
ഇരിപ്പിടമൊരുക്കാം.
ഈ നെഞ്ചിനുള്ളിൽ
നിനക്ക് ഞാനൊരു മഞ്ചൽ തിർക്കാം.

എന്റെ ആത്മാവിൽ നിനക്കായ്
ഒരു മലർവാടി പണിയാം.
സ്വപ്നങ്ങൾ കൊണ്ടൊരു
താജ്മഹൽ സമ്മാനിക്കാം
ആകാശത്തിലെ നക്ഷത്രങ്ങളെ
നിന്റെ കൈവെള്ളയിൽ കൊണ്ടുത്തരാം

എന്നാൽ
എന്റെ ക്രെഡിറ്റ് കാർഡും
ATM കാർഡും
ബാങ്ക് അക്കൌണ്ട് നമ്പരും
മാത്രം നീ ചോദിച്ചേക്കരുത്

Wednesday, October 7, 2009

കടലിനക്കരെ പോണോരേ... (ഏഴ്)


ഒരു കടലിന് ഇരുകരകളിലായി കുറേ ജന്‍‍മങ്ങള്‍. ആ ജനതകളുടെ സംസ്കാരത്തിലെന്ന പോലെ, ഭാഷയിലെന്ന പോലെ, ജീവിത രീതിയിലും, വസ്ത്രധാരണത്തിലുമെന്ന പോലെ അനുഭവങ്ങളിലും നിറയെ നിറയെ വൈവിദ്ധ്യങ്ങള്‍. അതില്‍ പോലും ആകാശത്തിലെ മേഘജാലങ്ങളെന്നപോലെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിതം. സര്‍വ്വശക്തന്‍റെ മായാജാലം!!!

ആരൊക്കെയോ കുറേപ്പേര്‍ മാഡത്തിനെ വിളിച്ചു സംസാരിച്ച ലക്ഷണം എനിക്ക് അനുഭവപ്പെട്ടു. കാരണം എന്തായാലും നീയിനി ഇന്‍ഡ്യ കാണണമെങ്കില്‍ ഞാന്‍ തീരുമാനിക്കുമെന്നു പറഞ്ഞ് തുള്ളി കലികയറി അവിടെ നിന്നും കാറോടിച്ചു പുറത്തു പോയ മാഡം പെട്ടെന്നു തിരിച്ചു വന്നു പറഞ്ഞു നിനക്കു ക്ലിയറന്‍സ് തന്നിരിക്കുന്നു എന്ന്. അയാള്‍ ആവശ്യപ്പെട്ട മുന്നൂറു റിയാല്‍ തിരിച്ചടച്ചെങ്കില്‍ മാത്രമേ അതുവരെ ഞാന്‍ ജോലിയില്‍ തുടര്‍ന്നിരുന്ന ദിവസങ്ങളിലെ ശമ്പളമായി എനിക്കു കിട്ടാനുണ്ടായിരുന്ന അന്‍പത്തിയെട്ടു റിയാല്‍ എനിക്കു നല്‍കൂ എന്ന് അയാള്‍ പറഞ്ഞു. അന്‍പത്തിയെട്ടു റിയാല്‍ കുറച്ചു കൊടുത്താല്‍ പോരത്രേ. ആദ്യം മുന്നൂറ് റിയാല്‍ നല്‍കണം. അതു കിട്ടിക്കഴിഞ്ഞാല്‍ അന്‍പത്തിയെട്ടു റിയാല്‍ എനിക്കു തിരിച്ചു തരും. അങ്ങനെയെങ്കില്‍ അങ്ങനെ. ആ പണമുണ്ടെങ്കില്‍ എന്തെങ്കിലും വാങ്ങി അമ്മക്കു കൊണ്ടു ചെന്നു കൊടുക്കാമെന്നു ഞാന്‍ കരുതി. നീണ്ട എട്ടു മാസത്തെ പ്രവാസജീവിതത്തിനു ശേഷം അമ്മയെ കാണാന്‍ ചെല്ലുന്നതല്ലേ.

പണം അവിടത്തെ മാനേജരെ ഏല്‍‍പ്പിച്ചു. ഞാന്‍ കാശുകൊടുത്തു വാങ്ങിയ ടിക്കറ്റും അവിടെ ഏല്‍‍പ്പിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൊടുത്ത പണത്തിനു വൌച്ചര്‍ ചോദിച്ചപ്പോള്‍ അതു തരാന്‍ പറ്റില്ല എന്നു പറഞ്ഞു. മാത്രവുമല്ല കമ്പനി എനിക്കു തരാനുള്ള പണം എല്ലാം തന്നു എന്ന്‌ എഴുതി ഒപ്പിട്ടു വാങ്ങുകയും ചേയ്തു. അതും കൂടാതെ രണ്ടു മൂന്നു ബ്ലാങ്ക് വൌച്ചറുകളിലും അവര്‍ ഒപ്പിട്ടു വാങ്ങി. ആ പണം പോയി. അതു കിട്ടിയില്ല എന്നയാള്‍ പിന്നീടു പറയുമെന്നാണു ഞന്‍ കരുതിയത് ഏതായാലും അതുണ്ടായില്ല. എനിക്കു കിട്ടാനുണ്ടായിരുന്ന അന്‍പത്തിയെട്ടു റിയാല്‍ കൊടുക്കണ്ട എന്ന് മുതലാളി പറഞ്ഞു എന്ന് പണം കൈപ്പറ്റിയ ശേഷം മാനേജര്‍ പറഞ്ഞു. ഒന്നേകാല്‍ ലക്ഷം റിയാലിന്‍റെ ദിവസവരുമാനമുള്ള മുതലാളിയുടെ മകളുടെ കല്യാണച്ചിലവിലേക്ക് എന്‍റെ വകയായി അന്‍പത്തിയെട്ടു റിയാല്‍. ബാക്കി മുന്നൂറു രൂപ കുഷ്ഠരോഗാശുപത്രിക്കു ദാനം കൊടുക്കുന്നതു പോലെ കരുതി തരുന്നതാണെന്നും നാളെ എന്‍റെ മുന്നൂറ്റിയന്‍പത്തിയെട്ടു റിയാല്‍ ഇല്ലായിരുന്നെങ്കില്‍ ഇക്കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല എന്നു ഞാന്‍ നാലു പേരോടു വിളിച്ചു കൂവുമെന്നും ഒരു മനസ്സമാധാനത്തിനു വേണ്ടി മാഡത്തിന്‍റെ മുഖത്തു നോക്കി പറഞ്ഞു. അവര്‍ നിന്നു ജ്വലിച്ചതല്ലാതെ മറുപടി പറയാന്‍ ധൈര്യപ്പെട്ടില്ല.

കമ്യൂണിസത്തിന്‍റെ ഉത്ഭവം അറിയാന്‍ മാനിഫെസ്റ്റോകള്‍ തിരയേണ്ടതില്ല. ആദ്യത്തെ കമ്യൂണിസ്റ്റ് എങ്ങനെ ഉണ്ടായി എന്നറിയാന്‍ ഇതുപോലെയൊരു കമ്പനിയില്‍ ജോലിക്കു ചേര്‍ന്നാല്‍ മതി. ഇതുപോലൊരു മുതലാളിയെ, ഇതുപോലൊരു മാഡത്തിനെ കിട്ടിയാല്‍ മാത്രം മതി.

ആ പണം കൂടി കൊടുത്തതോടെ എന്‍റെ കയ്യില്‍ ഒരു റിയാല്‍ പോലും അവശേഷിക്കാതെയായി. എന്നാല്‍ എന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇരുപതു റിയാല്‍ എനിക്കു തന്നു. അതുമായി തിരിക്കുമ്പോള്‍ എട്ടുമാസത്തെ പ്രവാസജീവിതം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പെറ്റമ്മക്കു കൊടുക്കാന്‍ കുറേ കണ്ണുനീര്‍ മാത്രമായിരുന്നു എന്‍റെ സമ്പാദ്യം. എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ്സു കിട്ടുന്നതു വരെയും എനിക്കു വിശ്വാസമില്ലായിരുന്നു അവര്‍ ചതിക്കില്ല എന്ന്. എന്തായാലും അതുണ്ടായില്ല. വിമാനത്തില്‍ കയറിയ സമയം മാഡത്തിന്‍റെ ഫോണ്‍. എടുക്കണോ എന്നാലോചിച്ച ശേഷമാണെടുത്തത്. മാപ്പു പറയുന്നതുപോലെ അവര്‍ കുറേ പുലമ്പി. ഒരണു പോലും ആത്മാര്‍ത്ഥതയില്ലാത്ത അവരുടെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചതേയില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയം ഞാന്‍ അതിന്‍റെ കിളിവാതിലിലൂടെ പുറത്തേക്കു നോക്കി. പ്രകാശത്തില്‍ കുളിച്ച് സ്വര്‍ണ്ണവര്‍ണ്ണമായി സുല്‍ത്താന്‍ കാബൂസ്‌ ദേവാലയം!. എന്തിനെന്നറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മനസ്സ്‌ കനിവിന്‍റെ കടലായ അള്ളാഹുവിനോട് സ്വതന്ത്രമായി സം‌വദിച്ചു. നിശ്ശബ്ദമായി ഞാന്‍ പറഞ്ഞു ദൈവമേ എല്ലാ ദിവസവും നിന്നില്‍ ആശ്വാസം തിരഞ്ഞിരുന്ന ഞാനിതാ നിന്‍റെ മണ്ണു വിട്ട് പോകുന്നു. ഒരു ജീവിതം ഉണ്ടാക്കാന്‍ മാത്രം കൊതിച്ച് വന്നവനാണു ഞാന്‍. ഞാനിതാ മടങ്ങുന്നു. നിസ്വനായി, നിന്‍റെ മണ്ണില്‍ നിന്നും ക്ഷീണിതമായ ഉടലോടെയും, തകര്‍ന്നടിഞ്ഞ മനസ്സോടെയും ഇനി എന്തെന്നറിയാതെ യാത്രയാവുകയാണ് ഞാന്‍. പരിഭവങ്ങളൊന്നുമില്ലാതെ...

ഇനി ഒരിക്കല്‍ കൂടി തിരിച്ചു വരില്ലെന്നുറപ്പിച്ച ആ മടക്കയാത്രയില്‍, ഒരു പിന്‍‍വിളി വിളിക്കാന്‍ ആരുമില്ലാത്ത ആ യാത്രയില്‍ കണ്ണില്‍ നിന്നു മറയുവോളം ആ ദേവാലയം മാത്രം നോക്കി ഞാനിരുന്നു. ആ കാഴ്ച മനസ്സിന് അവാച്യമായ ഒരു ആശ്വാസം പകര്‍ന്നിരുന്നു.

നാട്ടിലെത്തിയെ എന്‍റെ കോലം കണ്ട്‌ അമ്മ ഒരുപാടു കരഞ്ഞു. ‘ഗള്‍ഫിലെ ഒന്നാംതരം ജോലി ഉപേക്ഷിച്ചു തിരിച്ചു വന്നവനെന്ന്‌‘ ജയകൃഷ്ണന്‍റെ ജീവിതത്തേക്കുറിച്ച് വല്ലാതെ കുണ്ഠിതപ്പെടുന്ന ചില ബന്ധുക്കളും ആക്ഷേപിച്ചു. വന്നിറങ്ങിയ പാടേ നേരേ മൂകാംബികയില്‍ പോയി സര്‍വ്വപാപങ്ങളും സൌപര്‍ണ്ണികയില്‍ കഴുകിക്കളഞ്ഞ് ആനന്ദരൂപിണിയായ വനദുര്‍ഗ്ഗയുടെ തിരുമുന്‍പില്‍ നിന്നും ആനന്ദസാരസ്വതം നുകര്‍ന്ന് എന്‍റെ ശനിദശാകാലത്തെ നരകാഗ്നിയില്‍ നിന്നുള്ള വ്രതത്തിന് പാരണ വീടി. നാട്ടിലെ ഒന്നുരണ്ടു ചെറിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് പാറശ്ശാല മഹാദേവക്ഷേത്രത്തില്‍ യജ്ഞം നടക്കുന്നത്. ജോലിയും ഉപേക്ഷിച്ച് അവിടെ കൂടി. എന്‍റെ ജീവിതത്തിലെ ഒത്തിരി നന്‍‍മകളുടെ തുടക്കം ആ തിരുമുന്‍പില്‍ വച്ചായിരുന്നു. ക്ഷേത്രത്തില്‍ കഴിയുന്ന സമയത്താണ് അവിടെ അടുത്തുള്ള ഒരു വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിക്കുന്നത്.

അനില്‍ ചേട്ടന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അതിനു പോയതു തന്നെ. എനിക്കാ ക്ഷേത്രാങ്കണം വിട്ട് എങ്ങോട്ടും പോകണമെന്നുണ്ടായിരുന്നില്ല. തൊഴുതു മടങ്ങുന്ന അവസരങ്ങളില്‍ പോകാനനുവദിക്കാതെ വീണ്ടും വീണ്ടും മാറോടുചേര്‍ത്ത് പുണരുന്ന ഒരു ഭഗവാനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്‍റെ പാറശ്ശാലേശ്വരന്‍റെ തിരുമുന്‍പില്‍ ചെന്നാല്‍ മതി. യജ്ഞസ്ഥലത്തുനിന്നും അനില്‍ ചേട്ടന്‍റെ ബുള്ളറ്റില്‍ കയറി സ്കൂളിലെത്തി. അവിടെ സന്നിഹിതരായിരുന്നവരെല്ലാം പരിചിതരെങ്കിലും അപരിചിതനേപ്പോലെ നില്‍ക്കാന്‍ എന്തുകൊണ്ടോ ഞാന്‍ ആഗ്രഹിച്ചു. ഉദ്ഘാടനത്തിനു സമയമായി. ആദ്യമായി ഈശ്വരപ്രാര്‍ത്ഥന എന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു. ആഡിറ്റോറിയത്തില്‍ കയറാതെ ഞാന്‍ വെളിയില്‍ നില്‍ക്കുകയായിരുന്നു. കുട്ടികള്‍ ഒന്നടങ്കമുള്ള സരസ്വതീസ്തുതി മൈക്കിലൂടെ ഒഴുകിയെത്തി....

യാകുന്ദേന്ദു തുഷാര ഹാര ധവളാ...
യാ ശുഭ്രവസ്ത്രാവൃതാ...

നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളുടെ സംശുദ്ധഭക്തിയിലുതിര്‍ന്ന ആ സ്വരസൌഭാഗ്യം ആ അന്തരീക്ഷത്തെ മുഴുവന്‍ അലിയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അതില്‍ ഞാനുമലിഞ്ഞു പോയി. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതിനെ എനിക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഏകദേശം ഇരുപത്തിയൊന്നു മിനിട്ട് സമയം നീണ്ടു നിന്നെ ആ പ്രാര്‍ത്ഥനയില്‍ എപ്പൊഴോ ഞാന്‍ ആഡിറ്റോറിയത്തിനുള്ളിലെത്തിയിരുന്നു. വീണാപുസ്തകധാരിണിയായ ഭഗവതി, വാഗ്ദേവതയായ അമ്മ സരസ്വതി ആ ഇളം മനസ്സുകളില്‍ നൃ്ത്തം ചെയ്യുന്നത് ഞാന്‍ കണ്ടു. എന്നില്‍ നിന്നും എന്നോ കൊഴിഞ്ഞു പോയ ബാല്യം എന്നില്‍ നഷ്ടബോധം തീര്‍ത്ത ആദ്യ നിമിഷമായിരുന്നു അത്.

ഞാന്‍ അനില്‍ ചേട്ടനോടു ചോദിച്ചു. എന്താണു ചേട്ടാ ഞാനീ കേള്‍ക്കുന്നത്. ഇത്ര ഭക്തിയോടെയും അച്ചടക്കത്തോടെയും നാമം ജപിക്കുന്ന കുട്ടികള്‍ ഇന്നുമുണ്ടോ? എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന്. അനില്‍ ചേട്ടന്‍ എന്‍റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു ഇതിവര്‍ എല്ലാ ദിവസവും ഇവിടെ ചൊല്ലുന്നതാണെന്ന്. എനിക്കീ സ്കൂളിലെ ഏതെങ്കിലുമൊരു ക്ലാസ്സില്‍ പഠിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം വരുന്നു എന്നു ഞാന്‍ പറഞ്ഞു. പഠിക്കണ്ട, വേണമെങ്കില്‍ പഠിപ്പിച്ചോളാന്‍ അനില്‍ ചേട്ടന്‍ പറഞ്ഞു. അനില്‍ ചേട്ടന്‍ ആ സ്കൂളിന്‍റെ ജോയിന്‍ സെക്രട്ടറിയാണ്.

അങ്ങനെ ഞാന്‍ ആ സ്കൂളിലെ ഒരംഗമായി. യജ്ഞം കഴിഞ്ഞതു മുതല്‍ സ്കൂളിലായി ജീവിതം. കുട്ടികള്‍, എല്ലാ ദിവസവും കണ്ണുകളെ ഈറനണിയിക്കുന്ന അവരുടെ പ്രാര്‍ത്ഥന അങ്ങനെ എനിക്കു നഷ്ടമായ ബാല്യത്തില്‍ ഞാന്‍ വീണ്ടും തിരിച്ചെത്തി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞു കാണും എനിക്കു മസ്കറ്റില്‍ നിന്നും ഒരു ഫോണ്‍ വിളി. കൂട്ടുകാരനാണ്. നിനക്കു ഞാനിവിടെ ഒരു പരിപാടി ശരിയാക്കിയിട്ടുണ്ട്. എത്രയും വേഗം ഇങ്ങോട്ടു കയറിവരണമെന്ന്. ഞാന്‍ വരുന്നില്ലെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരന്‍ ചൂടായി. എന്‍റെ കയ്യില്‍ ഇപ്പോള്‍ അങ്ങോട്ടു വരാന്‍ കാശില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ കാശയച്ചു തരാമെന്നായി. ഞാന്‍ ഒന്നുമൊന്നും പറയാതെ ഒഴിഞ്ഞു കൊണ്ടിരുന്നു. ഫോണ്‍ വിളികള്‍ ആവര്‍ത്തിക്കപ്പെട്ടു. വിവരം സ്കൂളില്‍ അനില്‍ ചേട്ടനും, സ്കൂളിന്‍റെ സെക്രട്ടറിയുമൊക്കെ അറിഞ്ഞു. എല്ലാവരും പറഞ്ഞു ഈ പ്രായത്തിലേ അവസരങ്ങള്‍ തേടിവരൂ. അതുകൊണ്ട് നീ പോകണം എന്നവര്‍ പറഞ്ഞു. ഞാന്‍ മസ്കറ്റില്‍ നിന്നുള്ള കൂട്ടുകാരോടും, സ്കൂളിലുമെല്ലാം പറഞ്ഞു നോക്കി അവിടെ മരങ്ങളില്ല, കിളികളില്ല മനഃസ്സമാധാനമില്ല ഞാന്‍ വരുന്നില്ലെന്ന്. ഒരു രക്ഷയുമില്ല. ടിക്കറ്റ് വന്നു, വിസ വന്നു കാര്യങ്ങള്‍ ഞാനറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാസം കഴിഞ്ഞാല്‍ നിന്നെ ഇന്‍ഡ്യയില്‍ കണ്ടു പോകരുതെന്ന് അനില്‍ ചേട്ടന്‍ എന്നെ ഭീഷണിപ്പെടുത്തി. പല ആവര്‍ത്തി എന്നെ സ്നേഹം കൊണ്ട് തോല്‍‍പ്പിച്ച ആളാണ് അനില്‍ ചേട്ടന്‍. എന്‍റെ കവിതകളുടെ ഒരു വലിയ ശേഖരമുള്ളത് അനില്‍ ചേട്ടന്‍റെ കയ്യില്‍ മാത്രമാണ്. വീട്ടില്‍ വന്നാല്‍ ചവറുകൂനകളില്‍ വരെ പരതി വാരിവലിച്ചെഴുതി കളഞ്ഞ പൊട്ടത്തരങ്ങളെല്ലാം എടുത്തു കൊണ്ടു പോയി എന്തിനോ വേണ്ടി സൂക്ഷിക്കുന്നു.

അനില്‍ ചേട്ടന്‍ പറഞ്ഞു, ഇത് ഭഗവാന്‍റെ നിയോഗമാണ് നീ പോകണം. നിന്നെ അയക്കുന്നതു ഭഗവാനാണെന്നു കരുതി പോകണം. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഞാന്‍ ഭയചകിതനായിരുന്നു. എങ്കിലും ഞാന്‍ തീരെ നിനച്ചിരിക്കാതെ വീണ്ടും കടല്‍ കടന്നു. എയര്‍പോര്‍ട്ടിലേക്ക് വിമാനം താഴ്ന്നു താഴ്ന്നു വന്നപ്പോള്‍ കണ്ണില്‍ വീണ്ടും സുല്‍ത്താന്‍ കാബൂസ് ദേവാലയം. അങ്ങു പാറശ്ശാലയിലും മയിലുകള്‍കപ്പുറം മസ്കറ്റിലും ഉണര്‍ന്നുജ്ജ്വലിക്കുന്നത് ഒരേയൊരു ചൈതന്യം. ഞെട്ടലോടെ ഉള്‍പ്പുളകത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു അന്ന് ഉയര്‍ന്നു പൊങ്ങിയ വിമാനത്തിലിരുന്നുകൊണ്ട് നഷ്ടങ്ങളില്‍ നിന്നും പറന്നുയര്‍ന്ന എന്നെ ആകാശങ്ങളുടെ അധിപനായ, സര്‍വ്വപ്രപഞ്ചങ്ങളുടെയും നാഥന്‍ തിരികെ വിളിച്ചിരിക്കുന്നു. ഇത് ആ പിന്‍‍വിളി മാത്രമാണ്.

എയര്‍പോര്‍ട്ടില്‍ നിറഞ്ഞ സ്നേഹത്തോടെ കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ എനിക്ക് പൂന്തോട്ടത്തിനു നടുവില്‍ ഒരു ഓഫീസ്‌ മുറി തന്നു. വേപ്പിന്മരങ്ങളുടെയും, ഞാവല്‍ മരങ്ങളുടെയും ഇടയില്‍ അവരെനിക്ക് താമസമൊരുക്കി. എല്ലാ ദിവസവും വിളിച്ച് സുഖമല്ലേയെന്നു തിരക്കി. ആ ഓരോ സുഹൃത്തുക്കളിലും വിടര്‍ന്നു നില്‍ക്കുന്നത് പരമകാരുണികനായ അള്ളാഹുവിന്‍റെ ചിരിയാണ്. ആ സ്നേഹം ദൈവത്തിന്‍റെ സ്നേഹമാണ്. ഇടക്കൊരു ദിവസം എന്നെ കണ്ട് മാഡം ഞെട്ടി. നീയെങ്ങനെ വീണ്ടും ഇവിടെയെത്തി എന്നു ചോദിച്ചു. ദൈവം കൊണ്ടുവന്നു എന്നു ഞാന്‍ മറുപടി പറഞ്ഞു.

ഇന്ന്‌ എന്‍റെ ദിനരാത്രങ്ങള്‍ ക്ലേശരഹിതമാണ്. ഭയമില്ലാത്തവയാണ്. കിളികളുടെ സംഗീതം കേട്ടാണ് ഞാന്‍ എന്നും ഉണരാറുള്ളത്. ഞാന്‍ നാട്ടില്‍ നിന്നു പറഞ്ഞ, കിളികളില്ല, മരങ്ങളില്ല എന്നു പറഞ്ഞ പരാതികളെല്ലാം കേട്ടത് എന്‍റെ ഈശ്വരനായിരുന്നു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു കീറപ്പഴന്തുണി പോലും പെറ്റമ്മക്കു വാങ്ങിക്കൊടുക്കാന്‍ കഴിയാതെ ഇവിടെനിന്നു പോയ എനിക്ക് വെറും ഒരു വര്‍ഷത്തിനുള്ളില്‍ അമ്മയെ ചോക്കളേറ്റില്‍ അഭിഷേകം ചെയ്യുവാന്‍ സാധിച്ചത് എന്‍റെ കണ്ണുനീര്‍ കണ്ട, യാതനകളില്‍ വാടി വീഴാതെ എന്നെ താങ്ങിയ സര്‍വ്വേശ്വരന്‍റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.

ഇന്നും ഈ ദൈവത്തിന്‍റെ രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വേദനയോടെ, സങ്കടത്തോടെ ഞാന്‍ കാണുന്നു തിളക്കുന്ന വെയിലില്‍ മനസ്സാക്ഷിയില്ലാത്തവരുടെ അടിമകളായി ഇരുമ്പിനോടും, കല്ലിനോടും പൊരുതി പണിയെടുക്കുന്ന നിരവധി നിര്‍മ്മാണത്തൊഴിലാളികളെ, ഭാരവും പേറി നിരത്തുകളില്‍ അലയുന്ന ടൈ കെട്ടിയ അടിമകളെ, അടച്ചു മൂടിയ എത്രയോ ഓഫീസുകളില്‍ വേദന ഭക്ഷിച്ചും, അവജ്ഞയും ആട്ടും തുപ്പും സഹിച്ചും കഴിയുന്ന ഞാന്‍ കണ്ടിട്ടില്ലാത്ത എത്രയോ സഹജീവികള്‍. ഒരു പക്ഷേ ദൈവത്തിന്‍റെ കൈപിടിച്ച് ഒരു തിരിച്ചുവരവിനുള്ള മുന്നൊരുക്കത്തിലാവാം അവര്‍ എന്നു കരുതി ആശ്വസിക്കുന്നു. ഇവരെ ദ്രോഹിച്ചും ചൂഷണം ചെയ്തും പണമുണ്ടാക്കുന്ന പലരും പണ്ടൊരിക്കല്‍ അവരേപ്പോലെ ഒരു ജീവിതമുണ്ടാക്കാന്‍ കടല്‍ കടന്നെത്തിയവരാണ്. ഞാന്‍ കണ്ടിട്ടുള്ള അറബികള്‍ നല്ലവരാണ്. ഞാന്‍ വന്നു പോയതിനു ശേഷവും നിരവധി പേര്‍ ആ കമ്പനിയില്‍ വന്ന് എന്നെപ്പോലെയും, എന്നെക്കാള്‍ പരിതാപകരമായും അവിടെ നിന്നും പോകുന്നു. ഈ കുറിപ്പുകള്‍ വായിക്കുന്ന ഓരോ പേരോടുമുള്ള അഭ്യര്‍ത്ഥനയാണിത്. കടല്‍ കടക്കുന്നതിനു മുന്‍പ് നന്നായി അന്വേഷിച്ചതിനു ശേഷം മാത്രം സ്വപ്നഭൂമിയിലേക്കു പറക്കുക.

അനുഭവത്തിന്‍റെ വെളിച്ചത്തില്‍ തീരെയും കലര്‍പ്പില്ലാതെ എഴുതിയ ഈ കുറിപ്പിനെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവരുണ്ടാവാം. അവര്‍ ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു വന്നിട്ടില്ലാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു.

യാ അള്ളാഹ് യാ റബ്

Monday, October 5, 2009

കടലിനക്കരെ പോണോരേ... (ആറ്)


എന്‍റെ ഗ്രാമമേ... എന്‍റെ പ്രണയമേ... നിന്നില്‍ നിന്നകന്നിട്ട് എട്ടുമാസങ്ങളായിരിക്കുന്നു. എട്ടു യുഗങ്ങളുടെ ദൈര്‍ഘ്യമുള്ള ഈ കാലയളവിലെല്ലാം ഞാന്‍ നിന്‍റെ ഓര്‍മ്മകളെ നെഞ്ചോടു ചേര്‍ത്തിരുന്നു. ഞാന്‍ നീന്തിക്കുളിച്ചിരുന്ന പൂക്കൈതയാറും, എന്‍റെ ചിന്തകള്‍ക്കു കൂട്ടിരുന്ന പാടവരമ്പുകളും, എന്‍റെ പ്രാര്‍ത്ഥനകളെ ധന്യമാക്കിയിരുന്ന ക്ഷേത്രാങ്കണവും വിട്ട് ഇവിടെ ഈ മരുഭൂമിയില്‍ ഞാനുരുകുന്നു. യാ അള്ളാഹ് നിന്‍റെ മണ്ണില്‍, രണ്ടു പതിറ്റാണ്ടുകള്‍ എന്‍റെ അച്ഛന്‍ പണിയെടുത്ത ഈ മണ്ണില്‍ ഇവനുമൊരു ജീവിതം നീ നിഷേധിക്കുകയാണോ? ഇവിടെയുള്ള ലക്ഷോപലക്ഷം പ്രവാസികളുടെ വേദനയില്‍ നിന്നുയര്‍ന്ന നിശ്വാസങ്ങളാണോ ഈ ഭൂമിയെ മരുഭൂമിയാക്കിയത്....?

ഇതിനിടയില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പുച്ഛവും, അന്നത്തെ അവസ്ഥയില്‍ കടുത്ത അമര്‍ഷവും എന്നാല്‍ പ്രതികരിക്കാന്‍ കഴിയാതെ പോയതുമായ ഒരു സംഭവമുണ്ടായി. ഓഫീസിന്‍റെ മുന്‍‍വശത്ത് ഏതാനും വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. കമ്പനി വക ഒരു കാര്‍, ഒരു വാന്‍ ഇവ കൂടാതെ മാഡത്തിന്‍റെ കാര്‍, മുതലാളി വന്നാല്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സ്ഥലം എന്നിങ്ങനെ നാലു വണ്ടികള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലമേ അവിട യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളൂ. പുറത്തു നിന്നാരും അങ്ങോട്ടു വരാറില്ല. എന്നാല്‍ അതിലധികം സ്ഥലം പാര്‍ക്കിങ്ങിനായി അവിടെ ലഭ്യവുമാണ്. അവിടെ മുകളിലത്തെ നിലയിലുള്ള ഓഫീസുകളിലുള്ളവരുടെ കാറുകള്‍ മിക്കവാറും പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.

ഒരു ദിവസം മാഡം പറഞ്ഞിട്ടു പോയി ഇവിടെ പാര്‍ക്ക് ചെയ്യുന്ന മറ്റു വണ്ടികളിലെല്ലാം നോ പാര്‍ക്കിംഗ് എന്ന് എഴുതി ഡ്രൈവര്‍ സീറ്റിന്‍റെ മുന്നിലെ ഗ്ലാസ്സില്‍ പശതേച്ച് ഒട്ടിച്ചു വയ്ക്കണമെന്ന്. ഞാന്‍ അപ്രകാരം ചെയ്ത് അവിടെ ക്ലീനിംഗിനു വരുന്ന പയ്യനെയും കൂട്ടി ഒട്ടിക്കാന്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്നവന്‍ വിലക്കി. അവന്‍ പറഞ്ഞു ഒട്ടിച്ചു വച്ചാല്‍ ഇളക്കിക്കളയാന്‍ പ്രയാസമായിരിക്കും. അവര്‍ പ്രശ്നമുണ്ടാക്കിയാല്‍ മാഡം കൈ കഴുകുമെന്ന് നിനക്കറിയാമല്ലോ. അതു കൊണ്ട് വൈപ്പറിന്‍റെ ഇടയില്‍ വച്ചാല്‍ മതിയെന്ന്‌. ഞാന്‍ അപ്രകാരം ചെയ്തു. മാഡം വന്ന്‌ എന്നോടു ചോദിച്ചു നീ ഒട്ടിച്ചോ എന്ന്. ഞാന്‍ പറഞ്ഞു ഒട്ടിച്ചില്ല മാഡം, വൈപ്പറിന്‍റെ ഇടയില്‍ അവര്‍ കാണത്തക്ക വിധം വച്ചു എന്ന്. അന്നവര്‍ ഞാനടക്കം ആ കമ്പനിയിലുണ്ടായിരുന്ന സര്‍വ്വരെയും പറഞ്ഞ ചീത്ത പരമ്പരകളായി തുടര്‍ന്നു വന്ന അവരുടെ തറവാടിന്‍റെ സംസ്കാരത്തെ വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു. അന്നത്തെ അവരുടെ പെരുമാറ്റം ഒന്നു മാത്രം മതി ആ സ്ത്രീരത്നത്തിന്‍റെ മുഴുവന്‍ സ്വഭാവസവിശേഷതയും മനസ്സിലാക്കാന്‍. (‘ലണ്ടനിലെ‘ എം ബി എയുടെ മാഹാത്മ്യം!!!)

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും അവര്‍ ഇതുപോലെ കാറില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടു. “ഇന്നാളത്തെപ്പോലെ വൈപ്പറിന്‍റെ ഇടയില്‍ തിരുകാനല്ല, ഒട്ടിക്കാനാണ് പറയുന്നത് മനസ്സിലായോ” എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടാണ് പോയത്. ഞങ്ങള്‍ അതുപോലെ ചെയ്തു. അത് മുകളിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സായിപ്പിന്‍റെ കാര്‍ ആയിരുന്നു. ഞങ്ങളുടെ കമ്പനി പോലെയുള്ള കമ്പനിയല്ല അത്. കൊള്ളാവുന്ന മാനേജ്‌മെന്‍റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാംതരം ഒരു ബ്രിട്ടീഷ് കമ്പനി. ഇടക്കെപ്പൊഴോ സായിപ്പ് താഴെയിറങ്ങി വന്നപ്പോള്‍ അയാള്‍ ആ സ്റ്റിക്കര്‍ കണ്ടു. അയാള്‍ നേരേ ഓഫീസില്‍ കയറി വന്ന് മാഡത്തിനെ നല്ല ഒന്നാംതരം തെറി വിളിച്ചു. (അവര്‍ക്ക് കാര്യമായി ഒന്നും മനസ്സിലായെന്നു തോന്നുന്നില്ല) എന്നിട്ടയാള്‍ പറഞ്ഞു ഇന്നു വൈകുന്നേരത്തിനകം ആ സ്റ്റിക്കര്‍ ഇളക്കിക്കളഞ്ഞു കാര്‍ വൃത്തിയാക്കിയില്ലെങ്കില്‍ എല്ലാവരും വിവരം അറിയുമെന്ന്‌. അപ്പോള്‍ അയാളുടെ മുന്‍പില്‍ വച്ചു തന്നെ അവര്‍ ഞങ്ങളെ വിളിച്ചു. എന്നിട്ടു ചോദിച്ചു നിന്നോടൊക്കെ ആരു പറഞ്ഞു പശ തേച്ച് ഒട്ടിക്കാനെന്ന്!!!. ഞാന്‍ സായിപ്പിനു കൂടി മനസ്സിലായിക്കോട്ടെ എന്നു കരുതി ഇംഗ്ലീഷില്‍ തന്നെ പറഞ്ഞു, മാഡമല്ലേ നിര്‍ബന്ധപൂര്‍വ്വം പശ തേച്ച് ഒട്ടിക്കാന്‍ പറഞ്ഞിട്ടു പോയതെന്ന്. അവര്‍ക്കു ഹാലിളകി. അവര്‍ വായില്‍ വന്ന തെറിയെല്ലാം വിളിച്ചു കൂവി. ഇതിലും ഭേദം ചീഞ്ഞ മീന്‍ പച്ചക്കു ഭക്ഷിക്കുന്നതാണെന്ന് നിര്‍വികാരതയോടെ ഞാന്‍ ചിന്തിച്ചു. എന്നിട്ടവര്‍ കാര്‍ കഴുകിക്കൊടുക്കാന്‍ ആക്രോശിച്ചു. ഞാന്‍ തീര്‍ത്തു പറഞ്ഞു പറ്റില്ലെന്ന്. കാരണം അവര്‍ കാണിച്ച പ്രവൃത്തിക്ക് നമ്മുടെ നാട്ടില്‍ പറയുന്ന ഒരു വാക്കുണ്ട്. അതു പറയാന്‍ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെയെങ്കിലും പ്രതികരിക്കുക എന്നത് ഒരു ആണായി ജനിച്ച ഓരോരുത്തരുടെയും ജന്‍‍മാവകാശമാണ്.

അപ്പോള്‍ അതു ഞാന്‍ ഒറ്റക്കു കഴുകണമെന്നായി. മാഡം അങ്ങനെയൊരു കാര്യം വെറുതേ സ്വപ്നം കാണണ്ട എന്ന് ഞാനും. ഒടുവില്‍ ഇതു കേട്ടു കൊണ്ടു നിന്ന ക്ലീനര്‍ പയ്യന്‍ എന്‍റെയും മാഡത്തിന്‍റെയും എതിര്‍പ്പിനെ അവഗണിച്ച് പോയി അതു കഴുകിക്കൊടുത്തു. സായിപ്പിന് സമാധാനമായി.

അന്നു വൈകുന്നേരം എന്‍റെ മുന്‍പില്‍ ആറേഴു പേജുള്ള ഒരു എക്സല്‍ ഷീറ്റ് കൊണ്ടു തന്നിട്ട് മുതലാളിയും ബോസും കൂടി അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. കമ്പനിയില്‍ സ്റ്റോക്കുള്ള കോര്‍പ്പറേറ്റ് ഗിഫ്റ്റുകളുടെ സ്റ്റോക്ക് റജിസ്റ്റര്‍ ആയിരുന്നു അത്. ഒന്നു പരിശോധിക്കുക പോലും ചെയ്യാതെ അയാളുടെ ഹെഡോഫീസിലോ മറ്റോ വച്ചു ടൈപ്പ് ചെയ്ത ലിസ്റ്റ്!. ഏകദേശം ഒരു ലക്ഷത്തോളം റിയാല്‍ വിലവരുന്ന വസ്തുക്കള്‍ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി അത്രയും സാധനങ്ങള്‍ അവിടെ ഇല്ല എന്നുറപ്പുണ്ട്. രണ്ടാമതായി കള്ളം പറഞ്ഞു പിരിഞ്ഞു പോയ ഡ്രൈവറും, മാഡവുമടക്കം അവിടെനിന്നും കടത്തിയതും കട്ടു വിറ്റതുമായ സാധനങ്ങളുടെ കണക്ക് ആരു ബോധിപ്പിക്കും? ഇത് ഒന്നാംതരം ചതിയാണെന്ന് എനിക്കുറപ്പായി. അതില്‍ ഞാന്‍ ഒപ്പിട്ടാല്‍ ആയുഷ്കാലം എനിക്കാ കമ്പനിയില്‍ വേതനമില്ലാജോലിക്കാരനായി കൂടാനുള്ള വകുപ്പൊക്കും. ഞാന്‍ പറഞ്ഞു ഞാന്‍ ഒപ്പിടുന്നില്ല. കാരണം ഞാന്‍ ഈ കമ്പനിയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന്.

രണ്ടു പേരുടെയും ഭാവം മാറി. എന്നിട്ട് അവര്‍ പറഞ്ഞു, നീ പിരിഞ്ഞു പോകാന്‍ തീരുമാനിച്ചിട്ടല്ലേ ഉള്ളൂ, പിരിഞ്ഞു പോയിട്ടില്ലല്ലോ. അപ്പോള്‍ നീ ഇവിടുത്തെ സ്റ്റാഫ് തന്നെ. അതു കൊണ്ട് ഒപ്പിടണം എന്ന്. ഞാന്‍ കണ്ടു ബോദ്ധ്യപ്പെട്ടിട്ടു പോലുമില്ലാത്ത ആ കടലാസ്സുകളില്‍ എന്തു തന്നെ ആയാലും ഞാന്‍ ഒപ്പിടില്ല എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പല തരത്തില്‍ അവര്‍ ഭീഷണിപ്പെടുത്തി നോക്കി. ഞാന്‍ വഴങ്ങിയില്ല. വഴങ്ങിയിരുന്നെങ്കില്‍ ഇന്നിതെഴുതാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് ഞാന്‍ ഇന്നും അവിടെ തുടര്‍ന്നേനെ. ഇല്ല... ഇതു വരെ ആത്മാഭിമാനം പണയപ്പെടുത്തി തുടരാന്‍ പൂര്‍വ്വികപരമ്പരകളിലെങ്ങും നട്ടെല്ലില്ലാതെ ആരും ജനിച്ചിട്ടില്ലാത്ത ഞാന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. തുടര്‍ന്നു വന്ന ദിവസങ്ങളിലെല്ലാം അവരുടെ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

അവിടെ നിന്നും പോകണമെങ്കില്‍ അയാള്‍ക്ക് മുന്നൂറു റിയാല്‍ നല്‍കണമെന്നായി അയാള്‍. വിസ ലേബര്‍കാര്‍ഡ് തുടങ്ങിയവയ്ക്കായി എങ്ങനെ കൂട്ടിയാലും ഇരുനൂറ്റി ഇരുപതു റിയാലില്‍ കൂടുതല്‍ ഒരു കാരണവശാലും ചിലവു വരില്ല. ഒരു തൊഴിലാളി ജോലി ഉപേക്ഷിച്ചു പിരിഞ്ഞു പോവുകയാണെങ്കില്‍ ഒന്നുകില്‍ ഒരു മാസത്തെ നോട്ടീസ്‌, അതുമല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളം തിരികെ കമ്പനിക്കു നല്‍കണമെന്നതാണ് ഒമാനി ലേബര്‍ നിയമം. നേരത്തേ ലേബര്‍ കാര്‍ഡിനു ചിലവാക്കുന്ന പണം തിരികെ വാങ്ങാമെന്നു വ്യവസ്ഥയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അപ്പൊഴും എത്ര കാലം കമ്പനിയില്‍ ജോലി ചെയ്തോ അത്രയും കാലത്തെ പണം കുറച്ച് ബാക്കി മാത്രം നല്‍കിയാല്‍ മതി എന്നുള്ളതാണ് വ്യവസ്ഥ. ഇവിടെ ഏതു വകുപ്പിലാണ് അയാള്‍ക്ക് മുന്നൂറു റിയാല്‍ ആവശ്യമെന്നത് എനിക്കു മനസ്സിലായില്ല. എങ്കിലും എന്‍റെ ആത്മാഭിമാനത്തിന്‍റെ വിലയായി ഞാനതു നല്‍കാമെന്നു സമ്മതിച്ചു. ഒരാളെ ജോലിക്കു കൊണ്ടു വരുമ്പോള്‍ അയാളുടെ ടിക്കറ്റിന്‍റെ പണം അടക്കം സ്പോണ്‍സര്‍ വഹിക്കണം എന്നതാണ് ഒമാനിലെ നിയമം എന്നുള്ളതാണ് എന്‍റെ അറിവ്‌. തിരിച്ചു പോകാനും അങ്ങനെ തന്നെ. അവിടെയാണ് ഇങ്ങോട്ടു വന്നതും തിരിച്ചു പോകുന്നതും സ്വന്തം ചിലവില്‍!.

എന്‍റെ കയ്യില്‍ ആ സമയം ഒരു പൈസ പോലുമില്ല. മസ്കറ്റില്‍ ജോലി ചെയ്യുന്ന ഒരു അകന്ന ബന്ധുവിന്‍റെ അടുത്തു നിന്നും കുറച്ചു പണം കടം വാങ്ങി. എന്നെ ഇങ്ങോട്ടയച്ച ഏജന്‍റ് അന്നെടുത്ത റിട്ടേണ്‍ ടിക്കറ്റിന്‍റെ പണം കൊച്ചച്ചനു തിരികെ നല്‍കിയിരുന്നില്ല. അത് അദ്ദേഹത്തിന്‍റെ അച്ഛന് അറിയില്ല. പറയരുതെന്നു പറഞ്ഞിരുന്നു. എങ്കിലും അറുപതിനായിരം രൂപ കൊടുത്താണല്ലോ ഈ നരകത്തിലേക്കു ഞാന്‍ വിമാനം കയറിയത്. അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും കുറച്ചു പണം കടമായി വാങ്ങി. ഇതറിഞ്ഞ് ആ പണം അദ്ദേഹത്തെക്കൊണ്ട് തരുവിക്കാതിരിക്കാനായി അദ്ദേഹത്തിന്‍റെ മകനായ ഏജന്‍റ് പരമാവധി ശ്രമിച്ചു. അവിടെ വന്നിറങ്ങി ഇക്കണ്ട കാലമത്രയും ഒരു ഫോണ്‍ കോള്‍ പോലും ചെയ്യാതിരുന്ന അയാള്‍ എന്നെയും, നാട്ടില്‍ എന്‍റെ വീട്ടിലും വിളിച്ച് ഭീഷണിപ്പെടുത്തി. ഒന്നുമറിയാതിയിരുന്ന വീട്ടുകാരും ആശങ്കയിലായി. പക്ഷേ ഇതൊക്കെയായിട്ടും നല്ലവനായ അദ്ദേഹത്തിന്‍റെ അച്ഛന്‍ ആ പണം എനിക്കു തന്നു സഹായിക്കാമെന്നു സമ്മതിച്ചു. അദ്ദേഹത്തിന്‍റെ നന്‍‍മ എന്‍റെ ജീവിതത്തില്‍ ഞാനൊരിക്കലും മറക്കില്ല.

പണം തന്നാലും നിന്നെ വിടില്ല എന്നായി മാഡം. അവര്‍ ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്തു നോക്കി. എന്തുതന്നെയായാലും ഇത്രകാലം വന്നു പോയ സ്ഥിതിക്ക് ഗതികേടു കൊണ്ട് ഞാനിവിടെ തുടര്‍ന്നു. ഒരു പ്രൊഫഷണല്‍ എന്ന നിലക്കും, ഒരു പുരുഷന്‍ എന്ന നിലക്കും ഈ കമ്പനിയില്‍ ഞാന്‍ തുടരുന്നത് ആത്മഹത്യക്കു തുല്യമാണെന്നു ഞാന്‍ പറഞ്ഞു. ഈ വാക്കുകളെ ഞാന്‍ ആത്മഹത്യ ചെയ്യും എന്നു ഭീഷണിപ്പെടുത്തി എന്നു വ്യാഖ്യാനിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. അന്ന് ദിലീപിനെതിരെ സാക്ഷികളെ ഉണ്ടാക്കിയതു പോലെ എനിക്കെതിരെയും സാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ എന്തു ചെയ്താലും, ജയിലിലടച്ചാലും നിങ്ങളുടെ കൂടെ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നതിലും ഭേദമാകും അതെന്നു ഞാന്‍ പറഞ്ഞു. അവരെന്നെ നിയമക്കുരുക്കുകളില്‍ പെടുത്താന്‍ ശ്രമിക്കില്ല എന്നെനിക്കറിയാമായിരുന്നു. കാരണം അവരവിടെ ചെയ്തു കൂട്ടിയ തോന്നിവാസങ്ങള്‍ പലതിന്‍റെയും ദൃക്‌സാക്ഷിയായ എന്നെ അങ്ങനെ ഒരു വഴിയില്‍ ഉപദ്രവിക്കാന്‍ അവര്‍ക്കു ധൈര്യമുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു.

അപ്പൊഴും പണം നല്‍കിയാലും എന്നെ വിടില്ല എന്ന നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നിന്നു. ഞാന്‍ നിയമവഴികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. ഏജന്‍റിന്‍റെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. പൊതു പ്രവര്‍ത്തകനായ ഒരു വക്കീലിനെ കാണാനുള്ള വഴികളേക്കുറിച്ചും ആലോചിച്ചു.

ആദരാഞ്ജലികള്‍









ജ്യോ - നിനക്ക്  ആദരാഞ്ജലികൾAlign Center

വാക്കെരിഞ്ഞണയുന്നതിന്റേയുമപ്പുറ-
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!